എ ആർ നഗർ: തൊട്ടടുത്തിരുന്നവിദ്യാർഥി ചോദ്യക്കടലാസിലെ സംശയം ചോദിച്ചതിന് പ്രതികരിച്ച വിദ്യാർഥിനിയുടെ ഉത്തരക്കടലാസ് പരീക്ഷയ്ക്ക് നിരീക്ഷകനായിവന്ന അധ്യാപകൻ അരമണിക്കൂറോളം പിടിച്ചുവെച്ചതായി പരാതി.
ഇതോടെ അറിയുന്ന ഉത്തരവും എഴുതാൻകഴിയാതെ വിദ്യാർഥിനി വിങ്ങിപ്പൊട്ടി വീട്ടിലെത്തി.
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര കുറ്റൂർ നോർത്ത് കെഎംഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്.
വെള്ളിയാഴ്ച നടന്ന പ്ലസ് ടു സാമ്ബത്തികശാസ്ത്രം പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പരീക്ഷ തീരാൻ അരമണിക്കൂറോളം സമയം ബാക്കിയുണ്ടായിരുന്നപ്പോഴാണ് തൊട്ടടുത്ത വിദ്യാർഥി സംശയം ചോദിച്ചത്. ഇതിനെതിരേ വിദ്യാർഥിനി പ്രതികരിച്ചത് അധ്യാപകന്റെഉത്തരമെഴുതുന്ന പേപ്പർ പിടിച്ചുവാങ്ങുകയുമായിരുന്നു.
ഇക്കാര്യം അധ്യാപകൻ വിദ്യാലയത്തിലെ പരീക്ഷാചുമതലയുള്ള ആരെയും അറിയിച്ചില്ല. വിദ്യാർഥിനിയും അറിയിച്ചില്ല. കരഞ്ഞ് വീട്ടിലെത്തിയ വിദ്യാർഥിനിയോട് വിവരം തിരക്കിയ രക്ഷിതാക്കളാണ് ഇക്കാര്യം പുറത്തറിയിച്ചത്. അതോടെയാണ് സ്കൂൾ അധികൃതരും പരീക്ഷാനടത്തിപ്പുകാരും വിവരമറിയുന്നത്.
പേപ്പർ പിടിച്ചുവെച്ചതിനാൽ വളരെ എളുപ്പമായിരുന്ന പരീക്ഷയിൽ പല ഉത്തരങ്ങളും എഴുതാനായില്ലെന്ന് വിദ്യാർഥിനി പറഞ്ഞു. രാത്രിമുഴുവൻ ഉറക്കമൊഴിച്ചിരുന്ന് പഠിക്കുന്നവളാണ് മകളെന്നും ഇതുവരെയുള്ള എല്ലാ പരീക്ഷകളിലും എ പ്ലസ് നേടിയ അവൾക്ക് ഉത്തരങ്ങൾ പകർത്തിയെഴുതേണ്ട ആവശ്യമില്ലെന്നും രക്ഷിതാക്കൾ അറിയിച്ചു. ഇക്കാര്യത്തിൽ നീതി ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഡെപ്യൂട്ടി ചീഫുമാർ അരമണിക്കൂർ ഇടവിട്ട് പരീക്ഷാഹാൾ സന്ദർശിക്കാറുണ്ട്. സംഭവം നടന്നഹാൾ നാലുമണിക്ക് ഡെപ്യൂട്ടി ചീഫ് സന്ദർശിച്ചതാണ്. അപ്പോൾ സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല.
പേപ്പർ പിടിച്ചുവെച്ചുവെന്നത് ശരിയാണെന്നും എത്രസമയമെന്നത് തിട്ടപ്പെടുത്താനായിട്ടില്ലെന്നും സ്കൂളിലെ ചീഫ് എക്സാമിനർ പറഞ്ഞു. ഇക്കാര്യം കുട്ടിയോ അധ്യാപകനോ അറിയിച്ചിട്ടില്ല. കുട്ടി പരീക്ഷകഴിഞ്ഞ ഉടനെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിൽ കൂടുതൽ സമയം അനുവദിച്ചേനെ. അധ്യാപകൻ ഇക്കാര്യം റിപ്പോർട്ട് ചെയ്യാത്തത് വീഴ്ചയാണെന്നും ചീഫ് എക്സാമിനർ പറഞ്ഞു.