മലപ്പുറം: നിപ രോഗ സാധ്യതയുള്ള അഞ്ചു ജില്ലകളിൽ അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഒരുങ്ങി ആരോഗ്യ വകുപ്പ്. കോഴിക്കോട്ടെ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ചാണ് പുതിയ ജാഗ്രതാ നിർദേശങ്ങൾ നൽകുന്നത്. ഹോട്ട്സ് പോട്ടുകളായി കണക്കാക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, എറണാകുളം ജില്ലകളിൽ അതി ജാഗ്രത പുലർത്താനാണ് നിർദേശം.
മുൻപ് മനുഷ്യരിലോ പഴംതീനി വവ്വാലുകളിലോ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ജില്ലകളാണിവ. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പഴം തീനി വവ്വാലുകളുടെ പ്രജനനകാലമായ മേയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളാണ് വൈറസ് വ്യാപനത്തിൽ നിർണായകം. എന്നാൽ ഫെബ്രുവരിയിലും ഈ സാഹചര്യമുണ്ടാകുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത ശക്തിപ്പെടുത്തുന്നത്.ഈയിടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വയനാട്ടിലെ മാനന്തവാടിയിൽ നടത്തിയ പഠനത്തിൽ പഴംതീനി വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടത്തിയിരുന്നു.
തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗവുമായെത്തുന്ന ഏതു രോഗിയിലും നിപ സാന്നിധ്യമുണ്ടോ എന്ന പരിശോധനയും നടത്തുന്നുണ്ടെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എത്തുന്നവർക്കെല്ലാം ഇതു ബാധകമാണ്. രോഗമുണ്ടെന്നു സംശയം തോന്നിയാൽ സാംപിളെടുത്ത് ആദ്യഘട്ട പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്കോ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കോ അയക്കും. ഇവിടെ നിന്ന് കൂടുതൽ പരിശോധന ആവശ്യമെങ്കിൽ പുണെയിലേക്കും കൊണ്ടുപോകും. ആഗോളതലത്തിലുള്ള പ്രോട്ടോക്കോളാണ് ഇതിൽ പിന്തുടരുന്നതെന്നും ഡി.എം.ഒ. അറിയിച്ചു.