കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടനത്തിന് കരിപ്പൂർ വിമാനത്താവളം പുറപ്പെടല്‍ കേന്ദ്രമായി തിരഞ്ഞെടുത്തവര്‍ അമിതനിരക്ക് നല്‍കേണ്ടിവരുമെന്ന് ഉറപ്പായതോടെ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മാറാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് ആയിരക്കണക്കിന് തീര്‍ഥാടകര്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 516 പേര്‍ക്ക് അധികമായി അവസരമുണ്ടെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്.
തുടര്‍ന്ന് കരിപ്പൂരില്‍നിന്ന് കണ്ണൂരിലേക്ക് മാറാന്‍ 1,200ലധികം തീര്‍ഥാടകരാണ് അപേക്ഷ സമര്‍പ്പിച്ചത്. ഞായറാഴ്ചയായിരുന്നു ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന അവസരം. കരിപ്പൂരില്‍നിന്ന് പുറപ്പെടുന്നവര്‍ 1,35,828 രൂപയാണ് നല്‍കേണ്ടത്. അതേസമയം, കണ്ണൂരില്‍നിന്നുള്ള യാത്ര നിരക്ക് 94,248 രൂപയും കൊച്ചിയില്‍ നിന്ന് 93,231 രൂപയുമാണ്. കണ്ണൂരിനെ അപേക്ഷിച്ച് കരിപ്പൂരില്‍ നിന്നുള്ള തീര്‍ഥാടകര്‍ 41,580 രൂപയാണ് അധികം നല്‍കേണ്ടിവരുന്നത്. കൂടുതല്‍ പേര്‍ യാത്ര പുറപ്പെടാന്‍ ആശ്രയിക്കുന്ന കേന്ദ്രം കൂടിയാണ് കരിപ്പൂർ വിമാനത്താവളം. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ച 15,591 പേരില്‍ 5857 പേര്‍ കരിപ്പൂരിനെയാണ് പുറപ്പെടല്‍ കേന്ദ്രമായി തിരഞ്ഞെടുത്തത്.