മലപ്പുറം: താനൂരില്‍ നിന്ന് രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികളെ കാണാതായി. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന ഫാത്തിമ ഷഹദ, അശ്വതി എന്നിവരെയാണ് കാണാതായത്. ഇരുവരും സുഹൃത്തുക്കളാണ്. നിറമരുതൂര്‍ സ്വദേശി മംഗലത്ത് നസീറിന്റെ മകളാണ് ഷഹദ. താനൂര്‍ മഠത്തില്‍ റോഡ് സ്വദേശി പ്രകാശന്റെ മകളാണ് അശ്വതി. ബുധനാഴ്ച സ്‌കൂളിലേക്ക് പരീക്ഷയ്ക്ക് വേണ്ടി പോയതാണ് ഇരുവരും. സ്‌കൂളിനടുത്ത കാന്റീന് മുൻപിലാണ് അശ്വതിയെ പിതാവ് ബൈക്കില്‍ കൊണ്ടുവിട്ടത്. പിന്നീട് ഭക്ഷണം കഴിച്ചോ എന്ന് ഫോണില്‍ വിളിച്ച് അന്വേഷിച്ചിരുന്നു. കാന്റീനില്‍ ഭക്ഷണമില്ലാത്തതിനാല്‍ പുത്തന്‍തെരുവിലെ കടയില്‍ കഴിക്കാന്‍ പോകുന്നു എന്നും അശ്വതി വീട്ടുകാരെ അറിയിച്ചിരുന്നു. പരീക്ഷയ്ക്ക് എത്താതിരുന്നതിനാല്‍ ടീച്ചര്‍ വീട്ടുകാരെ വിളിച്ച് തിരക്കുകയായിരുന്നു. അപ്പോഴാണ് രണ്ട് പേരും പരീക്ഷയ്ക്ക് വീട്ടില്‍ നിന്ന് പോയിട്ടുണ്ടെന്ന് അധ്യാപകരും അറിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പോലീസിനെ വിവരം അറിയിച്ചു. ഉടനെ താനൂര്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പെണ്‍കുട്ടികളുടെ രണ്ടുപേരുടെ കൈയ്യിലും മൊബൈല്‍ ഫോണ്‍ ഉണ്ട്. ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കാന്‍ പോലീസ് ശ്രമിച്ചുവരികയാണ്. രണ്ട് ഫോണുകളും സ്വിച്ച്‌ഡ് ഓഫ് ആണെന്ന് പോലീസ് അറിയിച്ചുവെന്ന് അശ്വതിയുടെ സഹോദരി ദിവ്യ പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് എടവണ്ണ ഭാഗത്ത് നിന്ന് ഒരു കോള്‍ പെണ്‍കുട്ടികളുടെ ഫോണിലേക്ക് വന്നിരുന്നു. ഈ നമ്പര്‍ ആരുടേതാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പെണ്‍കുട്ടികളെ കണാനില്ല എന്നറിഞ്ഞതോടെ വീട്ടുകാര്‍ സ്വന്തം നിലയില്‍ വ്യാപകമായി അന്വേഷണം നടത്തിയിരുന്നു.
കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക
8848656388