ചെമ്മാട്: വെള്ളക്കെട്ടിൽ പ്രയാസമനുഭവിക്കുന്ന ചെമ്മാട് അങ്ങാടിയിലെ ഓട തുറന്നുള്ള ശുചീകരണം തുടങ്ങി.
ഓടയ്ക്കുള്ളിൽ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതോടെ മഴപെയ്യുമ്പോൾ വെള്ളക്കെട്ട് ഉണ്ടാവുകയും വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം കയറുകയും ചെയ്തിരുന്നു. വെള്ളക്കെട്ടുകൊണ്ട് കാൽനടക്കാരും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.
ഓടകൾ ശുചീകരിക്കാത്തതിനെതിരേ പ്രതിഷേധങ്ങളും പരാതികളും ഉയർന്നിരുന്നു. പൊതുമരാമത്ത് റോഡിലെ ഓടകൾ ശുചീകരിക്കേണ്ടത് നഗരസഭയല്ലെന്നും ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനാണെന്നുമുള്ള വാദങ്ങൾ ഇരുകൂട്ടരും ഉയർത്തിയതും വിവാദമായിരുന്നു. ഇതിനിടെയാണ് നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും സാന്നിധ്യത്തിൽ ശനിയാഴ്ച പരിശോധനയും ശുചീകരണവും ആരംഭിച്ചത്. മണ്ണുമാന്തിയന്ത്രമുപയോഗിച്ച് ഓടയുടെ കോൺക്രീറ്റ് സ്ലാബുകൾ ഉയർത്തിയാണ് ശുചീകരണം നടത്തുന്നത്.