മലപ്പുറം: പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മൊത്തം അപേക്ഷകരായ 82,446 ൽ 46,839 പേർ പുറത്തുതന്നെ. ഈ ഘട്ടത്തിൽ 2,437 പേർക്കു മാത്രമേ സീറ്റു ലഭിച്ചിട്ടുള്ളൂ.
ആദ്യഘട്ടത്തിൽ പ്രവേശന നടപടികൾ പൂർത്തീകരിച്ച 33,170 പേരും പുതുതായി കിട്ടിയ 2,437 പേരുമടക്കം 35,607 പേർക്കാണ് രണ്ടാംഘട്ടം കൂടി കഴിഞ്ഞപ്പോൾ സീറ്റ് ലഭിച്ചത്. ഇനിയുള്ള അലോട്‌മെന്റുകൾക്കായി 14,600 സീറ്റ് മാത്രമേ ബാക്കിയുള്ളൂ. കാത്തിരിക്കുന്നത് 46,839 പേരും. അപ്പോൾ 32,239 പേർ തുടർപഠനത്തിന് മറ്റുവഴി തേടേണ്ടിവരും. ഇവർക്ക് സ്വകാര്യ സ്ഥാപനങ്ങളോ സമാന്തര മേഖലയോ ആണ് ശരണം.
മറ്റു ജില്ലകളിൽ നിന്ന് 7,606 പേർ മലപ്പുറത്ത് അപേക്ഷിച്ചിട്ടുണ്ട്. ഇവരെ മാറ്റിനിർത്തിയാലും 24,633 പേരുടെ പഠനാവസരം നഷ്ടമാവുന്ന സ്ഥിതിയാണ്. ജനറൽ, സംവരണ വിഭാഗത്തിലെ മുസ്‌ലിം എന്നിവയിലെ സീറ്റുകളെല്ലാം രണ്ടാം അലോട്‌മെന്റിൽ നിറഞ്ഞുകഴിഞ്ഞു.വേങ്ങര ലൈവ്. ഇനി ഒഴിഞ്ഞുകിടക്കുന്നത് ഈഴവ-തീയ-ബില്ലവ രണ്ട്, ആഗ്ലോ ഇന്ത്യൻ 1,008, ക്രിസ്റ്റ്യൻ ഒ.ബി.സി 346, ഹിന്ദു ഒ.ബി.സി 598, പട്ടികജാതി 3,127, പട്ടികവർഗം 4,542, ഭിന്നശേഷി 435, കാഴ്ചപരിമിതർ 219, ധീവര 667, വിശ്വകർമ്മ ഒന്ന്, കുശവൻ 269, കുടുംബി 367, സാമ്പത്തിക പിന്നോക്കവിഭാഗം 3,019 സീറ്റുകളാണ്. ഭിന്നശേഷി വിഭാഗങ്ങൾകൂടി ഉൾപ്പെടുത്തി ആകെ 50,207 സീറ്റിലേക്കാണ് അലോട്‌മെന്റ് നടക്കുന്നത്.