മലപ്പുറം: കനത്ത ചൂട് തുടരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടന്ന് സംസ്ഥാനം. മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം. സ്കൂൾ വിദ്യാർത്ഥികൾക്ക് സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസുകൾ 11 മണി മുതൽ മൂന്നുമണി വരെ ഒഴിവാക്കണം. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. കലാകായികമല്‍സരങ്ങളും പരിപാടികളും ഈ സമയത്ത് പാടില്ല. പൊലീസ്, എസ്പിസി, എന്‍സിസി തുടങ്ങി സേനാവിഭാഗങ്ങളുടെ ഡ്രില്‍ പകല്‍ വേണ്ട.
ആറാം തീയതി വരെയാണ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. ഉഷ്ണ തരംഗസാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് നിർദ്ദേശം.