മലപ്പുറം: സ്വകാര്യ ബസ്സിലെ സീറ്റില്‍ ഇരുന്നതിന് വിദ്യാർഥിനിയുടെ മുഖത്ത് അടിച്ച കണ്ടക്ടർ അറസ്റ്റില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി മേടോല്‍ പറമ്ബില്‍ ഷുഹൈബിനെ (26) ആണ് അറസ്റ്റിലായത്. കോഴിക്കോട് - തൃശൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ഹാപ്പി ഡേയ്സ് ബസിലെ കണ്ടക്ടറാണ് ഇയാള്‍. സീറ്റില്‍ ഇരുന്നതിന് പെണ്‍കുട്ടിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു.പെരുമ്ബിലാവിലെ കോളജില്‍ മൂന്നാം വർഷ ജേണലിസം വിദ്യാർഥിനിയായ കൂടല്ലൂർ മണ്ണിയം പെരുമ്ബലം സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. എടപ്പാളില്‍ നിന്നു പെരുമ്ബിലാവിലേക്ക് കയറിയ ഇവർ ഒഴിവുള്ള സീറ്റില്‍ ഇരുന്നു. ഈ സമയം സീറ്റിനു സമീപം എത്തിയ കണ്ടക്ടർ എഴുന്നേല്‍ക്കാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതർക്കമായി. അതിനിടെ കണ്ടക്ടർ വിദ്യാർഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു.
തുടർന്ന് വിദ്യാർഥിനി അധ്യാപകരെയും വീട്ടുകാരെയും വിവരം അറിയിച്ചശേഷം കുന്നംകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ചങ്ങരംകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.